Monday, July 30, 2012

ഭീതി**************





ഇന്നലെ

വായനാശാലയിലെ ചിതലരിച്ച
പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന്
കഥ പറഞ്ഞ
ഇതിഹാസ നായകരുടെ
നിഴലുകള്‍ക്ക് പിന്നില്‍
പ്രതിനായകരുണ്ടായിരുന്നില്ല
ഇടവഴിയിലെ ഇരുട്ടില്‍ കറുത്ത പൂച്ച
വട്ടം ചാടിയിരുന്നില്ല
പാതിരാവില്‍
തുളവീണ പുല്ലുപായയില്‍
വാത്സല്യ ചോറുമായി
ഉറങ്ങാതെ കാത്തിരുന്ന
അമ്മയുടെ കണ്ണില്‍
ഭീതിയുടെ കനലെരിഞ്ഞിരുന്നില്ല
ഉറങ്ങാന്‍ നേരം
എന്റെ തലയിണക്കടിയില്‍ ഞാന്‍
കഠാര ഒളിപ്പിചിരുന്നില്ല
ഇന്ന്
ഇരുട്ട് വീണ
വായനശാലയിലെ പുസ്തകങ്ങളില്‍ നിന്ന്
പ്രതിനായകര്‍ ഇറങ്ങി വന്ന്
കാതില്‍
വിഫല വിമോചനത്തിന്റെ കഥകള്‍
പറയുന്നുണ്ട്..,
ഇടവഴിയില്‍ അനേകം കരിമ്പൂച്ചകള്‍
ഒളിഞ്ഞിരിപ്പുണ്ട്
പാതിരാവില്‍
ശരറാന്തല്‍ വെളിച്ചത്തിനെ തോല്‍പ്പിച്ച്
അമ്മയുടെ കണ്‍കളില്‍
ഭീതി എരിയുന്നുണ്ട്‌
എന്റെ തലയിണക്കടിയില്‍
ഞാനൊരു കഠാര ഒളിപ്പിച്ചിട്ടുണ്ട്........

No comments: